Tuesday, May 23, 2017


നിഴൽ
ഈ വെളിച്ചത്തിൽ
നിനക്കെന്തു കാര്യം
കൂട്ടിനു കണ്ടില്ല
ഇരുട്ടിൽ ഞാൻ ഏകനായി നിന്നപ്പോൾ.
എങ്കിലും
എന്തിനെൻ പുറകിൽ നീ നിൽക്കുന്നു.
കുത്തി വീഴ്ത്താനോ
എന്നെ കുറ്റപ്പെടുത്താനോ.




Friday, February 24, 2017

ഭീതി പരത്തിയ ഇരുട്ടിനെ എനിക്കിഷ്ടമായിരുന്നു.കണ്ണുനിറഞ്ഞത് ഞാനേ അറിഞ്ഞുള്ളൂ.എന്റെ ശബ്ദത്തെ അന്ധകാരം വിഴുങ്ങിയിരുന്നു.പേടിയായിരുന്നു  ദൂരെ കണ്ട ആ നറുങ്ങുവെട്ടത്തെ.അവ എന്നില്‍ പതിയരുതെന്ന് കൊതിച്ചു.കണ്ണീരൊലിച്ചിറങ്ങിയ മുഖം ചിലര്‍ക്കു കോമാളിയായ് തോന്നും.ചിലരില്‍ അല്ലല്‍ പടര്‍ത്തും.പാടില്ലൊരിക്കലും ദുഃഖങ്ങള്‍ ഇരുട്ടിന്‍ മറയില്‍ മറഞ്ഞുതീരണം.നാളെ വെളിച്ചത്തില്‍ മൂടുപടം ധരിക്കണം.ചിരിക്കണം വീണ്ടുമൊരു കോമാളികണക്കെ.


Thursday, February 23, 2017

പേമാരിയും കൊടുങ്കാറ്റും നിറഞ്ഞ ആ വഴികള്‍ കഠിനമായിരുന്നു.പാതിവഴിയില്‍ ചിറകൊടിഞ്ഞു വീണപ്പോള്‍ കയ്യിലെടുക്കാനും  തലോടാനും നീ കൂടെയുണ്ടായി.പറക്കുവാനാവില്ലെന്നറിഞ്ഞിട്ടും നിന്നെ കൂട്ടിന്നു വിളിച്ചത് എന്റെ സ്വാര്‍ത്ഥതയായിരുന്നു.കൂടെ നിര്‍ത്താനാവാത്ത വിധം ഞാന്‍ നിന്നില്‍ മുറിവുകള്‍ തീര്‍ത്തിരുന്നെന്നറിഞ്ഞില്ല.തോന്നലുകളാകാം എങ്കിലും ഞാനിന്നകലയാണ്.ഇനിയൊരു പതനം മരണത്തിലേക്കാകാം.ദുഃഖമൊന്നേയുള്ളൂ മരിക്കേണ്ടത് നിന്റെ കൈകള്‍ നെഞ്ചോടു ചേര്‍ത്തുവച്ചല്ലല്ലോ എന്നോര്‍ത്ത്.


Thursday, January 5, 2017

അതിര്‍ വരമ്പുകളില്ലാതെ പ്രണയിക്കണം.
സ്വപ്നങ്ങളില്‍ മാത്രം കണ്ടിരുന്ന ആ ദിവസങ്ങളില്‍ ജീവിക്കണം.നിന്റെ ദുഃഖങ്ങളില്‍ നിനക്കുമുന്നെ കരയണം.നിന്റെ പുഞ്ചിരിക്കുപിറകിലെ നിത്യ കാരണമാവണം.കാര്യമില്ലാത്ത കാരണങ്ങളില്‍ പിണങ്ങണം.ആയുസുകുറഞ്ഞ ആ പിണക്കത്തിനൊടുവില്‍ സ്വയമൊന്ന് തോറ്റുകൊടുക്കണം.പകുതി പുഞ്ചിരിക്കുന്ന ആ മുഖം കയ്യിലെടുത്ത് കാതില്‍ പതുക്കെ പറയണം എന്റെ ലോകം നിന്നിലായ് തീരുന്നെന്ന് മറ്റൊന്നും ഇതുവരെ കീഴ്പെടാതിരുന്ന ഈ മനസ് നിനക്കു മുന്നില്‍ തോറ്റുപോയെന്ന്.അടിമയായിരിക്കുന്നു നിന്റെ ഈ അളവറ്റ സ്നേഹത്തിനുമുന്നിലെന്ന്.

Sunday, January 1, 2017

പ്രണയിനി നീ കൂടെയുണ്ടെങ്കില്‍
മരിക്കില്ലൊരിക്കലും മനസും ശരീരവും.
നിന്‍ സ്നേഹകവചം രക്ഷയായി തീര്‍ന്നിടും
മുക്തി നേടും സകല പാപങ്ങളില്‍ നിന്നും
സകല ദുഃഖങ്ങളും മിഥ്യയായി മാറിടും.
പുഞ്ചിരി ചുണ്ടിന്‍ കാവലായ് ചേര്‍ന്നിടും.
സര്‍വ്വവും സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു.
കൂടെനില്‍ക്കും കാത്തിരിക്കും.
നിന്‍ പ്രണയ വൃക്ഷത്തിന്‍ തണലായ് തീര്‍ന്നിടും.